Thursday, September 25, 2008

ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് ചോദിയ്ക്കുമോ ?!?!?!

ശിപ്പായി ലഹളയുടെ കാണാപ്പുറങ്ങള്‍

പലരും ഓര്‍ക്കുന്നുണ്ടാവും, പണ്ട്, സ്കൂളില്‍ സാമൂഹ്യപാഠ ക്ലാസ്സുകളില്‍ “ശിപ്പായി ലഹള”യെക്കുറിച്ച് പഠിച്ചത്. അന്നൊന്നും അതിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനൊന്നും ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്ങനേയും പരീക്ഷയില്‍ മാര്‍ക്കു നേടാനുള്ള ഒരു പഠനം മാത്രം!!

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍.. കൂടുതലറിയുമ്പോള്‍ മനസ്സിലാവുന്നു.. എത്ര ക്രൂരമായിരുന്നു ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം ഇന്ത്യയിലെന്ന്..

പണ്ട് ചെയ്തുകൂട്ടിയ ദുഷ്ചെയ്തികള്‍ക്ക് പലരാജ്യങ്ങളും ഇന്നു മാപ്പ് പറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നു...
ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍ വിയൊ ബെര്‍ലുസ്കോണി തന്റെ രാജ്യം ലിബിയയിലെ കൊളോണിയല്‍ ഭരണകാലത്ത് ചെയ്ത അതിക്രമങ്ങള്‍ക്ക് ലിബിയന്‍ ജനതയോട് മാപ്പ് പറഞ്ഞത് അടുത്തിടെയാ‍ണ്. കോമ്പന്‍സേഷന്‍ ആയി 5മില്ല്യന്‍ ഡോളറിന്റെ നിക്ഷേപ കരാറും ഒപ്പു വെച്ചു.
ജെര്‍മനിയ്ക്ക്, ഹിറ്റ്ലറുടെ കാലത്തു നടത്തിയ ജൂത വംശീയ ഹത്ത്യക്ക് (holocaust) ഇസ്രയേല്‍ ജനതയോട് ക്ഷമാപണം ചെയ്യേണ്ടി വന്നു, അല്ലെങ്കില്‍ ജൂതര്‍ അതു ചെയ്യിച്ചു...

ബ്രിട്ടന്‍ ഇന്ത്യയോടു ചെയ്ത കൊടും അപരാധങ്ങള്‍ക്കൊ???

Sepoy Mutiny എന്ന് ബ്രിട്ടീഷുകാര്‍ പരിഹാസപൂര്‍വം പേരിട്ടു വിളിച്ച ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യ സമരത്തിന്റെ കാണാപ്പുറങ്ങളിലേക്കുള്ള ഒരെത്തിനോട്ടമാണ് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട, ശ്രീ. അമരേഷ് മിശ്രയുടെ “ War Of Civilizations: India 1857 AD" എന്ന 2000 പേജുള്ള പുസ്തകം.

വിവിധ ജാതി, മത ഗോത്ര വര്‍ഗങ്ങള്‍ പരസ്പര സഹവര്‍ത്തിത്വത്തോടെ വസിച്ചിരുന്ന ഒരു രാജ്യത്ത് വര്‍ഗീയതയുടെയും സ്പര്‍ദ്ധയുടേയും വിത്തെറിഞ്ഞ് ഫലം കൊയ്ത ബ്റ്റിട്ടീഷ് അധികാരഭ്രാന്തന്മാരുടെ ചെയ്തികള്‍ പലതും പുറം ലോകം അറിഞ്ഞില്ല.. അറിയിക്കപ്പെട്ടില്ല..
അറിഞ്ഞതോ വളരെക്കുറിച്ചുമാത്രം...
ഝാന്‍സി റാണിയും, താന്തിയാ തോപ്പിയും, ബഹാദൂര്‍ ഷാ സഫറും നയിച്ച ആ ഒന്നാം സ്വതന്ത്ര്യ സമരത്തിനു പിന്നില്‍ അണി നിരന്ന ജനങ്ങളെ ഒരു ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ വേര്‍തിരിച്ചില്ല. ഇന്ന് ഉത്തര്‍പ്രദേശി്ന്റെ ഭാഗമായ റുഹല്‍ഖണ്ട് എന്നറിയപ്പെടുന്ന സ്ഥലത്തു മാത്രം ആ കാലഘട്ടത്തില്‍ 5000-ല്‍ അധികം മദ്രസ്സക‍ള്‍ ഉണ്ടായിരുന്നു, അതിലോരൊന്നിലും 5000-ല്‍ അധികം ഹിന്ദുക്കളും മുസ്ലീങ്ങളും ആയ കുട്ടികളും ..അങ്ങനെ 56 ജില്ലകള്‍... സാംസ്ക്സ്ക്കാരികമായി വളരെ ഉയര്‍ന്ന തലങ്ങളില്‍ വിരാജിക്കുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഈ നൂറ്റാണ്ടില്‍ ഇതൊരു സങ്കല്‍പ്പം മാത്രം.. ഒരുപക്ഷേ ഒരു “ഉട്ടോപ്പ്യന്‍” ചിന്തയും!!

ശരിയായ പ്ലാനിങ്ങിന്റെ അഭാവവും, മറ്റു പല പാളിച്ചകളും ഉണ്ടായിരുന്ന ആ സമരത്തെ അതിക്രൂരമായി അടിച്ചൊതുക്കിയ ബ്രിട്ടീഷ് പട്ടാളം അന്ന് കൊന്നൊടുക്കിയത് ഇന്ത്യയുടെ ജനസംഖ്യയുടെ ഏഴു ശതമാനത്തെയായിരുന്നു: ഏകദേശം 10മില്യന്‍ ജനങ്ങളെ!!!! മേല്‍പ്പറഞ്ഞ പാഠശാലകളില്‍ മാത്രം ജീവന്‍ ബലിയര്‍പ്പിച്ചവര്‍ തന്നെ 1,500,000 പേര്‍ വരും.
ഇന്ത്യന്‍ സബ് കോണ്ടിനന്റിന്റെ അന്നത്തെ മൊത്തം ജനസംഖ്യ 150 മില്ല്യന്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.
അങ്ങനെ നോക്കുമ്പോള്‍ ഇതല്ലേ ഏറ്റവും വലിയ ഹോളൊകോസ്റ്റ്!!!!

കൊളൊണിയല്‍ ഭരണകാലത്ത് അതിക്രൂരമായി നഷ്ടപ്പെടുത്തിയ ജീവനുകള്‍ക്കും, തകര്‍ത്തെറിഞ്ഞ വികസനപ്രക്രിയകള്‍ക്കും ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് ചോദിക്കേണ്ടതില്ലേ???

നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു???

കൂടുതല്‍ വിവരങ്ങള്‍ക്ക്....http://warofcivilisations.blogspot.com/

comments:

kichu said...

ബ്രിട്ടന്‍ ഇന്ത്യയോട് മാപ്പ് ചോദിയ്ക്കുമോ..?ശിപ്പായി ലഹളയുടെ കാണാപ്പുറങ്ങള്‍

മലമൂട്ടില്‍ മത്തായി said...

മാപ്പ് പറഞ്ഞിട്ട് എന്താണ് പ്രയോജനം? ബ്രിടിഷുകാര്‍ വരുനതിനു മുന്‍പും ഇന്ത്യ ആക്രമിക്കപെട്ടിടുണ്ട്. ഇന്നത്തെ ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങള്‍ തമ്മിലും ഒട്ടനവധി യുദ്ധങ്ങള്‍ നടക്കുകയും അവയില്‍ എല്ലാം ജനങ്ങള്‍ കൊല്ലപെടുകയും ചെയ്തിടുണ്ട്. അവക്കൊകെ ആരോട് മാപ്പ് ചോദിക്കും?

പോങ്ങുമ്മൂടന്‍ said...

കോപ്പ് പറയും :)

ചിത്രകാരന്‍chithrakaran said...

ബ്രിട്ടീഷുകാരന്‍ വന്നതിനു ശേഷമല്ലേ ഇന്ത്യയുണ്ടായത്. അതിനുമുംബുണ്ടായിരുന്ന കാക്കത്തൊള്ളായിരം നാട്ടുരാജ്യങ്ങളെ ഇന്ത്യയെന്നു പറയാനാകുമോ? ബ്രാഹ്മണ ഹിന്ദുമതവും,വിദേശികളായ മുകളന്മാരും നശിപ്പിച്ച ഭാരതം എന്ന സാംസ്ക്കാരിക തോന്നലിന്റെ പ്രേത ഭൂമിയിലേക്കല്ലേ ബ്രിട്ടീഷുകാര്‍ വന്നത് ?
അവരു കൊണ്ടുവന്ന കോടതിയും,റെയില്‍‌വെയും,തപ്പാലാപ്പീസും,സ്കൂളുകളും,മാനവികബോധവും, ഇംഗ്ലീഷും ഉപയോഗിച്ചുകൊണ്ട് നമുക്ക് വളരാന്‍ നോക്കാം. അതല്ലേ, നല്ലത്. അല്ല കൊലപാതകികളുടെ കണക്കെടുക്കുകയാണെങ്കില്‍ നമ്മുടെ ഭഗവത് ഗീതക്കാരന്‍ ശ്രീകൃഷ്ണേട്ടനെയും, മഹാവിഷ്ണുവിനേയുമൊക്കെകൊണ്ട് മാപ്പ് പറയിപ്പിക്കേണ്ടിവരില്ലേ ?
ആ അര്‍ജ്ജുനന്‍ കുട്ടി സ്വന്തം കുടുംബാംഗങ്ങളെത്തന്നെ

കൊല്ലേണ്ടിവരുമല്ലോ എന്നോര്‍ത്ത് പിന്നോട്ടാഞ്ഞപ്പോള്‍ സകല ആണുങ്ങളേയും കൊന്നൊടുക്കണമെന്നു ഉപദേശിച്ച കൃഷ്ണന്‍ കുട്ടിയെ നാം മറക്കാമോ ?
ഇറച്ചിവെട്ടുകാരന്‍ പരശുരാമേട്ടന്റെ നാട്ടുകാരായ നാം കൊലപാതങ്ങള്‍ കണ്ടാല്‍ കയ്യടിക്കുകയല്ലേ വേണ്ടത്?
സ്വന്തം അച്ചനെ കൊല്ലുന്നത് കണ്ട് കൊലപാതകിയായ നരസിംഹേട്ടനെ സ്തുതിച്ചു പാടുന്ന പ്രഹ്ലാദന്റെ മഹനീയ പാരമ്പര്യമുള്ള നാം ഒരു മാപ്പിനുവേണ്ടി ഇനിയും പിച്ചപ്പാത്രമെടുക്കണമെന്നാണോ ?
ഹഹഹ...!!!
ആശംസകളോടെ,
സസ്നേഹം.

സിദ്ധാര്‍ത്ഥന്‍ said...

ഞാന്‍ ഇതിനുമുന്‍പും തല്ലു കൊണ്ടിട്ടുണ്ടെന്നതു കൊണ്ടു് തല്ലിയവനേയും ഇനി തല്ലുന്നവനേയും വെറുതെവിടാം എന്നു് ചിത്രകാരനോ മലമൂട്ടില്‍ മത്തായിയോ ആവശ്യപ്പെടുമെന്നു തോന്നുന്നില്ല. എന്നാല്‍ മാപ്പു പറഞ്ഞിട്ടെന്താണു കാര്യമെന്നു ചോദിച്ചാല്‍, അതു് ഒരു സ്വയം സംസ്കരണത്തിന്റെ ഭാഗമാണു്.

ഒരു രാഷ്ട്രം മാപ്പു ചോദിക്കുക എന്നതു് രണ്ടു ജനതകളുടെ മനസ്സാക്ഷിയെ ബാധിക്കുന്നതായതു കൊണ്ടു് മേലുദാഹരണത്തോടു ബന്ധിപ്പിച്ചു പറയുന്നതു് നിസ്സാരവല്‍ക്കരിക്കലാവും. എന്നാല്‍ മാപ്പു പറയലിന്റെ സാമാന്യഗുണം രണ്ടിലും തുല്യമായതുകൊണ്ടങ്ങനെ പറഞ്ഞെന്നു മാത്രം.

അങ്ങനെ പറയുന്നതു വരെ, കോവളത്തു വെയിലു കൊള്ളാന്‍ വരുന്ന പാവം സായിപ്പു പോലും ദേശസ്നേഹികളെ, ശിപായിലഹളയും, വാഗണ്‍ ട്രാജഡിയും, ജാലിയന്‍ വാലാബാഗും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും എന്നതു് ദുഃഖകരമായ ഒരു സത്യമാണു്.

Tuesday, September 9, 2008

മനുഷ്യ നിര്‍മ്മിത തമോഗര്‍ത്തങ്ങള്‍ ഭൂമിയെ വിഴുങ്ങുമോ??..!!

ശാസ്ത്ര ലോകത്തിന്റെ പുതിയ ഒരു വഴിത്തിരിവോ അതോ “ഡൂംസ് ഡേ“യോ?? ഉത്തരം കിട്ടാന്‍ ഒരുദിനം മാത്രം...

കഴിഞ്ഞ ഇരുപതുകൊല്ലമായി ലോകമെമ്പാടുമുള്ള ശാസ്ത്രഞര്‍ കാത്തിരുന്ന ഒരു നിമിഷത്തിന്റെ സാക്ഷാല്‍ക്കാരമാണ് രണ്ടായിരത്തി എട്ട് സെപ്റ്റംബര്‍ പത്ത് ബുധനാഴ്ച്ച, ഫ്രാന്‍സിന്റേയും സ്വിറ്റ്സര്‍ലാന്റിന്റേയും ഒരു അതിര്‍ത്തി ഗ്രാമത്തില്‍ നടക്കാന്‍ പോകുന്ന “ artificial Big Bang". ഈ പരീക്ഷണത്തിന്റെ പേരു തന്നെ “Alice in wonderland investigation" എന്നാണ്.

ജനീവക്കടുത്ത് മെയിരിന്‍ ലെ CERN (The European Oganisation for Nuclear Research) ലാബില്‍ 3000 കമ്പൂട്ടറുകള്‍ ഈ സ്ഫോടനത്തിന്റെ ഓരോ ചലനവും വിശകലനം ചെയ്യാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

മള്‍ട്ടി ബില്യണ്‍ ഡോളര്‍ "Large Hadron Collider" തുറക്കാന്‍ പോകുന്നത് ഗവേഷണത്തിന്റെ പുതിയ ഒരു ലോകമാണ്... തിയറികള്‍ മാറി മറിഞ്ഞേക്കാം.. പുതിയ കണ്ടുപിടിത്തങ്ങളുടെ ഒരു പടിവാതിലായേക്കാം ഈ പരീക്ഷണം.

ഏകദേശം 200 മീറ്റര്‍ താഴ്ച്ചയില്‍, 27കിലോമീറ്റര്‍ ചുറ്റളവില്‍ വൃത്താകൃതിയിലുള്ള ഒരു ടണലിലാണ് ഇത് അരങ്ങേറുന്നത്. CERN collider തള്ളിവിടുന്ന പ്രോട്ടോണ്‍ ബീമിന് പ്രകാശ വേഗമാണുള്ളത്. ഇത്തരം പ്രോട്ടോണ്‍ ബീമുകളുടെ കൂട്ടിമുട്ടല്‍ പുറത്തേക്കുവിടുന്ന ഊര്‍ജം ക്രമാതീതമാണ്.ഒരു സെക്കന്റില്‍ ഏകദേശം ഒരു ബില്യണ്‍ കൊളീഷനുകള്‍ നടക്കുമ്പോള്‍ സൂര്യനേക്കാളും 100,000 മടങ്ങ് കൂടുതല്‍ ചൂടാണ് ബഹിര്‍ഗമിക്കുന്നതത്രെ!!!. ലോകത്തിലെ ഏറ്റവും വലിയ ഫ്രിഡ്ജ് ആണ് ഈ ടണല്‍. ഇതിലെ സൂപ്പര്‍ കാന്തങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് -271 ഡിഗ്രി C യില്‍ ആണ്. ബഹിരാകാശ താപനിലയെക്കാളും താഴ്ന്ന നിലയില്‍!!!!

13.7 ബില്യണ്‍ കൊല്ലങ്ങള്‍ക്കു മുമ്പ് ഈ പ്രപഞ്ചം ഉണ്ടാവാന്‍ കാരണമായതിന് സദൃശ്യമായ ഒരു അന്തരീക്ഷമാണ് ഈ ടണലിനുള്ളില്‍‍ സൃഷ്ടിക്കപ്പെടുന്നത്.

20 യൂറൊപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും ജപ്പാനും ഫണ്ട് ചെയ്യുന്ന ഈ പരീക്ഷണത്തിന്റെ ചിലവ് നാല് ബില്യണ്‍ ഡോളറാണ്. ഇത് ഉണ്ടാക്കിയേക്ക്കാവുന്ന തമോഗര്‍ത്തങ്ങള്‍ (Black Holes) ഒരുപക്ഷേ ഈ ഭൂമിയെത്തന്നെ വിഴുങ്ങിയേക്കാം. അങ്ങനെ ഒരു ഭയത്തിന് അടിസ്ഥാനമില്ലെന്ന് ശാസ്ത്രഞര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആ ഒരു സാധ്യതയും പൂര്‍ണമായി തള്ളിക്കളയനാവില്ല.

ഏതായാലും കാത്തിരുന്നു കാണാം....

http://www.youtube.com/watch?v=cJFllPVIcpg&feature=related

http://www.youtube.com/watch?v=BXzugu39pKM

http://cerncourier.com/cws/article/cern/29199

Monday, September 8, 2008

ആകാശക്കാഴ്ച്ചകള്‍ തുടര്‍ച്ച.....

ഇത് “ദുബായ് മരീന“ ഔ കൂട്ടം അംബര ചുംബികളുടെ ലോകം. ലോകത്തില്‍, ഒരുപരിധിയിലധികം ഉയരം കൂടിയ കെട്ടിടങ്ങള്‍ ഏറ്റവും അധികമുള്ളത് ദുബായിലത്രെ. അങ്ങനെ എത്ര എത്ര ലോക റെക്കോര്‍ഡുകള്‍!!!!ഇത് കന്ണ്ടിട്ടെന്തു തോന്നുന്നു?? നീല പശ്ചാത്തലത്തില്‍ ഏതോ അജ്ഞാത ചിത്രകാരന്റെ ആര്‍ട്ട് വര്‍ക്ക് പോലെ ഇല്ലേ?? ഭൂമിയിലെ ഏറ്റവും വിലകൂടിയ സ്ഥല‍ങ്ങളില്‍ ഒന്ന്,“ ദുബായ് വേള്‍ഡ്”.
വേള്‍ഡ് മാപ്പിന്റെ രൂപമാത്രുകയില്‍ മനുഷ്യ നിര്‍മിതമായ ദ്വീപുകള്‍. കൂടുതല്‍ ഉയരത്തില്‍ പറന്നാലേ ശരിയായ ഷേപ്പില്‍ കാണാനാവൂ. പിന്നെ ഞങ്ങള്‍ പോയ സമയത്ത് വേലിയേറ്റമായിരുന്നു. ഇതില്‍ ഒരു ദ്വീപ് വികസിപ്പിച്ചെടുത്ത് ഒരു മോഡല്‍ ആക്കി വെച്ചിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാല്‍ കാണാം. അതില്‍ ഒരു കൊട്ടാരവും നിറയെ മരങ്ങളുമെല്ലാം ഉണ്ട്. എന്താ ഒരു ദ്വീപു വാങ്ങുന്നോ? സെലിബ്രിറ്റികളെ കാത്തു കിടക്കുകയാണ്. ഇതൊരു കാലന്‍ കുടയുടെ കാലിനെ ഓര്‍മിപ്പിക്കുന്നില്ലേ....

സത്യം പറയട്ടെ, മുകളില്‍ നിന്നു നോക്കി പല അത്ഭുതങ്ങളും കണ്ടെങ്കിലും മനസ്സിന് ഒരു നിറവില്ലായിരുന്നു... പ്രക്രുതിയുടെ ഒരു നിറവ്..... എങ്ങും വരണ്ട ഭൂമി. കോടിക്കന്ണക്കിനു ദിര്‍ഹം ചിലവഴിച്ച് മോടിപിടിപ്പിച്ചിട്ടും പച്ചപ്പ് അങ്ങിങ്ങു മാത്രം. നമ്മുടെ നാടിന്റെ ആകാശത്തേക്ക് വിമാനം പ്രവേശിക്കുമ്പൊഴുണ്ടാവുന്ന മനസ്സിന്റെ ഒരു താളം തുള്ളലില്ലേ... അതനുഭവിക്കണമെങ്കില്‍.. അതിന്റെ വില മനസ്സിലാവണമെങ്കില്‍ ഇത്തരം ഊഷരഭൂമിയില്‍ വസിച്ച് മടങ്ങിപ്പോകണം. ആ പച്ചപ്പില്‍... കറുപ്പു കലര്‍ന്ന ഇരുണ്ട പച്ചയില്‍.. കടുത്ത പച്ചയില്‍... അവിടത്തെ കാറ്റില്‍.. മനം കുളിര്‍ക്കും... പൂത്തുലയും....

Friday, September 5, 2008

ആകാശ ഗോപുരങ്ങള്‍..

ബുര്‍ജ് ദുബായ് ( Dubai Tower) & ബുര്‍ജ് അല്‍ അറബ് ( The Arab Tower), ദുബായുടെ മുഖമുദ്രയായ ഈ രണ്ടു ഗോപുരങ്ങളുടെയും ഏരിയല്‍ വ്യു....
ഒന്നാമന്‍, ലോകത്തിലെ ഏറ്റ്വും ഉയരം കൂടിയ കെട്ടിടം. രണ്ടമനോ ലോകത്തിലെ ഏക സെവന്‍ സ്റ്റാര്‍ ഹോട്ടലും. മുകളില്‍ നിന്നു കാണുമ്പോളുള്ള ബുര്‍ജ് ദുബായുടെ വലിപ്പം അപാരം!!!
Down Town Dubai
ഓളങ്ങളുടെ താളം തുള്ളലേറ്റ്.... ബുര്‍ജ് അല്‍ അറബ്.

Tuesday, September 2, 2008

ആകാശക്കാഴ്ച്ചകള്‍......

Dnata നടത്തിയ ഒരു കസ്റ്റമര്‍ സര്‍വെയില്‍ പങ്കെടുത്ത്,വിജയിച്ചതിന് കിട്ടിയ ഒരു പാരിതോഷികമായിരുന്നു... വളരെക്കാലമായി മോഹിച്ചിരുന്ന, ദുബായിയുടെ ആകാശത്തിലൂടെയുള്ള ഒരു യാത്ര. " A magical journey across Dubai’s dramatic and ever-changing coastline on a sightseeing sensation, enjoying a lifetime experience from the sky in a Cessna 208 Caravan seaplane with Seawings."
മനസ്സില്‍ ആഹ്ഹ്ലാദത്തിന്റെ തിരയിളക്കം....
ഞങ്ങള്‍ 18 പേരുണ്ണ്ടായിരുന്നു, പെണ്ണുങ്ങള്‍ രണ്ണ്ടുപേര്‍ മാത്രം. ബസ്സില്‍ കാര്‍ഗൊ വില്ലേജില്‍ നിന്ന് ജെബല്‍ അലിയിലേക്ക്. 10മണിക്കാണ് റിപ്പോര്‍ട്ടിങ് സമയം. 45 മിനിറ്റിനകം ജെബെല്‍ അലി ഹോട്ടലില്‍ എത്തി.

സീപോര്‍ട്ടില്‍ നിന്നു കുറച്ചു മാറി വിജനമായ മരുഭൂമിയില്‍ ഒരു മരുപ്പച്ച. ഇതൊരു പഴയ ഹോട്ടല്‍ ആണ്, ഇതിന്ണൊടു ചേര്‍ന്ന് ഒരു ഗോള്‍‍ഫ് ക്ലബ്ബും മറ്റു വിനോദ ഉപാധികളും ഉണ്ട്. സമ്പന്നരുടെ മാത്രം താവളങ്ങളില്‍ ഒന്ന്. തിളക്കുന്ന ചൂടിലും ( ഏകദേശം 40 ഡിഗ്രി C) വിദേശികളുടെ നല്ല തിരക്ക്.

ഹോട്ടലില്‍ അല്‍പ്പ നേരം വിശ്രമം.

“ഗോള്‍ഫ് കാര്‍ട്ടില്‍” ലാന്റിങ് ബേയിലേക്ക്....

“ Sea Wings ” , അതാണ് വിമാനത്തിന്റെ പേര്. വെള്ളത്തിലും ആകാശത്തിലും സഞ്ചരിക്ക്കാവുന്ന സീ പ്ലെയിന്‍. പലപ്പോഴും ഇത്തരം വിമാനങ്ങള്‍ ദുബായ് ക്രീക്കില്‍ വന്നിറങ്ങുന്നത് കണ്ടിട്ടുള്ളതേയുള്ളൂ, യാത്ര ആദ്യമായാണ്. ചെറിയ വിമാനമാണ്, മനസ്സില്‍ നേരിയ ഒരു ഭയമില്ലാതില്ല.

പ്ലേനിനു ചുറ്റും വെള്ളത്തില്‍ ലക്ഷക്കണക്കിനു മീനുകള്‍ യാത്രയയപ്പിനായി......

ദുബായ് എന്ന സ്വപ്ന നഗരത്തിന്റെ ആകാശക്കാഴ്ച്ചകളില്‍ ചിലത് ക്യാമറയില്‍ പകര്‍ത്തിയത് നിങ്ങള്‍ക്കായി..... ആ‍ദ്യത്തെ ഫോട്ടോഗ്രഫിക് ഉദ്യമമാണ്.... മകന്റെ കടം കൊണ്ട ക്യാമറയില്‍.....

ബഹിരാകാശത്തു നിന്നു വരെ ദ്ര്ശ്യമെന്നവകാശപ്പെടുന്ന മനുഷ്യനിര്‍മിതമായ 3 പാം ദ്വീപുകള്‍(Palm Islands) ദുബായുടെ സ്വപ്നമാണ്.

ഇതിഹാസ നഗരമായിരുന്ന അറ്റ്ലാന്റിസിനെ ഓര്‍മപ്പെടുത്തിക്കൊണ്ട് “ഹോട്ടല്‍ അറ്റ്ലാന്റിസ്”.... അതിന്റെ പശ്ചാത്തലത്തില്‍ “പാം ജുമൈറ

നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ... ഇനിയും എത്രയോ ബാക്കി.. മറ്റു രണ്ടു ദ്വീപുകള്‍, പാം ജെബെല്‍ അലിയും പാം ദേരയും വികസനം തുടങ്ങിക്കഴിഞ്ഞു.

യാത്ര തുടരും......