Tuesday, August 24, 2010

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...

ഒരുമിച്ച് ജീവിതം ആരംഭിച്ചിട്ട് ഇന്ന് (25.10.2010)ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ തികയുന്നു...

കൊഴിഞ്ഞു പോയ വര്‍ഷങ്ങളുടെ വിരല്പാടുകള്‍ മോതിരത്തിലും...


ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി അഞ്ച്...


രണ്ടായിരത്തിപ്പത്ത്...

Friday, August 6, 2010

യൂറോപ്പ് കാഴ്ചകള്‍....

തെരുവിലെ സംഗീതം...

യൂറോപ്പിലെ പല നഗരങ്ങളിലും കണ്ട കാഴ്ചയാണ്.. മുന്‍പില്‍ തുറന്നു വെച്ച ഉപകരണപ്പെട്ടിയുമായി മനോഹരവീചികള്‍ തെരുവില്‍ വായിക്കുന്ന സംഗീത്ജ്ഞര്‍...
ഫ്ലോറന്‍സിലെ യുഫീസ്സി മ്യൂസിയനടയില്‍ നിന്നൊരു ദൃശ്യം..


ഇത്.. Piotr Tomaszewski
പോളിഷ് ഗിറ്റാറിസ്റ്റ്. ക്ലാസ്സിക്കല്‍ ഗിറ്റാറില്‍ മാസ്റ്റേഴ്സ് ഡിഗ്രി..വളരെ ചെറുപ്പത്തിലെ തന്നെ നിരവധി ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ അവാര്‍ഡുകള്‍.. കണ്‍സേര്‍ട്ടുകള്‍.. യൂറോപ്പിലെ പല ഫെസ്റ്റിവലുകളിലും ഗസ്റ്റ് പെര്‍ഫോര്‍മര്‍.. എന്നിട്ടും!!
നമ്മുടെ നാട്ടിലെ തെരുവു സംഗീതമല്ല ഇവരുടേത്. ഇവരെല്ലാം തന്നെ അവരവരുടെ സംഗീത മേഖലകളില്‍ നിപുണര്‍...
പിന്നെ എന്തിനിങ്ങനെ??അതാണിന്നത്തെ അവസ്ഥ.. നാണയത്തുട്ടുകള്‍ക്കു വേണ്ടി സര്‍ഗസൃഷ്ടി ഉപയോഗിക്കേണ്ടി വരുന്നത്, നമുക്ക് കാണുമ്പോള്‍ സങ്കടകരം..
ഭാഗ്യം, നിമിത്തം, പണം ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും പ്രശസ്തി നേടുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നു..അതിലും കഴിവുള്ള എത്രയോപേര്‍ ഇങ്ങനെ!!
ആരെ കുറ്റം പറയാന്‍!

ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവിടെ..
http://en.wikipedia.org/wiki/Piotr_Tomaszewski

യുഫീസ്സി പരിസരത്തെ ആമ്പിയന്‍സില്‍ ആ സംഗീതം മറക്കാനാവാത്ത ഒരനുഭവമായി..
പല സംഗീതജ്ഞരും സ്ഥിരമായി അവിടെ വായിക്കുന്നുണ്ട്, പല നേരങ്ങളില്‍..
നിലാവുള്ള രാത്രികളില്‍ ആ പരിസരവും ഇവരുടെ സംഗീതവും ഹാ... ഒരു മാസ്മരികലോകം തന്നെ സൃഷിക്കില്ലേ. അവിടെ എല്ലാവരും തന്നെ സംഗീതം ആസ്വദിക്കുന്നു.. ആസ്വാദകരുടെ മുന്‍പില്‍ പെര്‍ഫോം ചെയ്യുന്നതു ആനന്ദകരം തന്നെ... കണ്ട് മടങ്ങിയ എല്ലാ നഗരങ്ങളില്‍ നിന്നും ഈ ഓര്‍മകള്‍ കൂടെ കൊണ്ടു വരാനായതും മറ്റൊരനുഭവം...

Piotr Tomaszewski by the Uffizi in Florence

http://www.youtube.com/watch?v=RKnfDHOfn6Q&feature=related

http://www.youtube.com/watch?v=2n8yh8EXSoA&feature=related


കൂടുതല്‍ കേള്‍ക്കാന്‍

http://www.myspace.com/piotrtomaszewski


ഇതുപോലെ വഴിയോരത്ത് എത്രയോ പേര്‍...





ഫോട്ടോ കടപ്പാട്: ഷംസ് / മകന്‍ നവീന്‍( അപ്പു)

Thursday, March 11, 2010

ഒരു നോക്ക്...ഒരു വാക്ക്...ഒരു വിഹിതം....

ഇതൊരു പ്രാര്‍ത്ഥനാ ഗാനം..
ഇത്തരമൊരു പ്രാര്‍ത്ഥന അധികം പേരും കേട്ടിരിക്കാന്‍ ഇടയില്ല.

വേദനിക്കില്ല ഞാന്‍ ജീവിതം തന്നൊരു നോവുകളോര്‍ത്തൊരുനാളും
ഏറിടും വിശ്വാസമേകിടും മൊഴികളെന്നാലംബമാകുന്നുവെന്നും..

ചുറ്റും നിറയുന്ന ദിവ്യപ്രകാശമേ കരുണയാലെന്നെപ്പുണരൂ
കാറ്റായ് വന്നെന്‍ കവിളില്‍ തലോടി നിന്നാശ്വാസ വചനം ചൊരിയൂ

വിശ്വം ചലിക്കും നിന്റെ കൈക്കുമ്പിളില്‍ വിസ്മയ തേജസ്സിനുള്ളില്‍..
അലിയിച്ചിടുന്നെന്റെ വേദനയെല്ലാം സര്‍വശക്താ നിന്റെ മുന്നില്‍..

സത്യ ധര്‍മങ്ങള്‍തന്‍ വീചികള്‍ തീര്‍ക്കുന്ന ചിന്തകളാവട്ടെയെന്നും
സൌഖ്യമായെത്തും പ്രപഞ്ചചൈതന്യമേ,നിന്‍ മുന്നിലെന്റെ പ്രണാമം!
നിന്‍ മുന്നിലെന്റെ പ്രണാമം!!നിന്‍ മുന്നിലെന്റെ പ്ര..ണാ...മം!!!

കഠിനമായ വേദന തിന്നുന്ന ഒരുകൂട്ടം ജീവിതങ്ങളുടെ പ്രാര്‍ത്ഥനയാണിത്...

വേദനയും, ഒറ്റപ്പെടലും, ഗതികേടും വിധിവിഹിതമായി ലഭിക്കുന്ന ചില ജന്മങ്ങളുണ്ട്..........
ക്രൂരയാഥാര്‍ത്ഥ്യങ്ങളെ നിത്യവും നേരിടുന്നവര്‍... കീഴടക്കാന്‍ കാത്തിരിക്കുന്ന മരണത്തെ ദിനവും മുഖാമുഖം കാണുന്നവര്‍... അടുത്ത പുലരിയിലെ വേവലാതികളിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കുന്നവര്‍....
അവശേഷിപ്പിച്ചു പോകുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് നെഞ്ചില്‍ നെരിപ്പോട് കൊണ്ടു നടക്കുന്നവര്‍.
ഉള്ളിലെരിയുന്ന ഉമിത്തീയുമായി,കനലില്‍ ചവുട്ടി, ശ്വാസം വിലങ്ങി ജീവിക്കുന്ന ഉറ്റവര്‍...

ജീവിത്തിരക്കുകളില്‍ നിങ്ങളും ഞാനും മറന്നു പോകുന്നവരാണിവര്‍. പത്രങ്ങളിലെ സഹായ അപേക്ഷകളായും കേട്ടു മറക്കുന്ന കദനകഥകളായും വല്ലപ്പോഴും മാത്രം നമ്മുടെയൊക്കെ ജീവിതങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരാണിവര്‍.

അവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിച്ച ചില സുമനസ്സുകളുണ്ട്. അനന്തമായ ജീവിതത്തിരക്കുകളിലും അനാഥര്‍ക്കു വേണ്ടി അല്‍പ്പസമയം മാറ്റിവെച്ചവര്‍.
സഹജീവികളോടുള്ള കാരുണ്യത്തിന്റെ ഉറവ ഇനിയും വറ്റാത്ത, മനുഷ്യസ്നേഹികളിലൊരാളിന്റെ സാമൂഹികപ്രതിബദ്ധതയുടേ നിദാനമായി ഒരു സ്ഥാപനം.

അതാണ്
ആല്‍ഫ പെയിന്‍ ക്ലിനിക്...

ആത്മഹത്യ ചെയ്ത ഒരു ബാര്‍ബറുടെ ജീവിതവൃത്തിക്കു മാര്‍ഗ്ഗമില്ലാതെ വിധവയ്ക്കും ശാരീരികവൈകല്യമുള്ള കുട്ടികള്ള കുടുംബത്തിനും തണലു നല്‍കാനാരംഭിച്ച ചെറിയൊരു പ്രസ്ഥാനം, കാരുണ്യത്തിന്‍റെ സഹായഹസ്തം... അശരണരായ കുടുംബങ്ങളില്‍ നിന്നും കുടുംബങ്ങളിലേക്ക് വളര്‍ന്നു നന്മയുടെ ആല്‍മരമായി.
ആല്‍ഫ പെയിന്‍ ക്ലിനിക്ക് 2004ല്‍ നടത്തിയ സഹായം ലഭിക്കുന്ന അശരണരുടെ കൂട്ടായ്മയില്‍ തിരിച്ചറിഞ്ഞ, കണ്ണുതുറപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ പാലിയേറ്റീവ് കെയറിലെ കരുണാമയമായ ഒരു സംരഭത്തിനു തുടക്കം കുറിച്ചു...

ചികിത്സോന്മുഖ മരുന്നുകളെയും പ്രതിരോധമരുന്നുകളുമല്ലാതെ, വേദനാസംഹാരികളെയും ആശ്വാസമരുന്നുകളെയും ആശ്രയിക്കുന്ന മരണാസന്നരുടെ ശിഷ്ട ജീവിത വേദനകള്‍ അല്‍പ്പമെങ്കിലും കുറയ്ക്കുന്നതിനും ആശ്വാസം പകരുന്നതിനുമുള്ള സംരംഭം....

ആല്‍ഫ പാലിയേറ്റീവ് കെയര്‍ വ്യത്യസ്തമാകുന്നത് പല തലങ്ങളിലാണ്...

രോഗഗ്രസ്തരും, അവരുടെ കുടുംബങ്ങളും നിരന്തരം നേരിടുന്ന വൈകാരികവും സാമ്പത്തികവും സാമൂഹികവുമായ കഠിനയാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായും കണക്കിലെടുക്കുന്ന സമഗ്ര സമീപനത്തിലാണ് , അവരുടെ നിത്യജീവിതത്തില്‍ മെഡിക്കല്‍ പ്രൊഫഷണലുകളുടെയും സാധാരണക്കാരുടേയും കൂട്ടായ്മ പകരുന്ന സാന്ത്വനത്തിലാണ്, വേദനയില്‍ നിന്നും മറ്റ് ശാരീരികാസ്വസ്ഥകളില്‍ നിന്നും മോചനം നല്‍കുന്നതിനുള്ള പരിചരണത്തിലും, വൈകാരിക പിന്തുണയിലും, കൌണ്‍സിലിങ്ങിലുമാണ്.

വിശദവിവരങ്ങള്‍ ഇവിടെ വായിക്കാവുന്നതാണ്.
www.alphapainclinic.in

കാരുണ്യവും ദയയും സഹജാവബോധവും പലപ്പോഴും പരിമിതികളെ നേരിടുന്നത് സാമ്പത്തിക പ്രശ്നത്തിലാണ്. ..
തന്നാലാകുന്ന ചെറിയ സഹായങ്ങള്‍, രോഗഗ്രസ്തരും പീഡിതരുമായ ജന്മങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസമെന്തെന്ന് തിരിച്ചറിയുന്നവരുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നതിവിടെയാണ്. ചില്ലറകളായും നോട്ടുകളായും പാഴായി പോകുന്ന പണത്തിലൊരു പങ്ക്.... അത് കൈമാറുന്നതിനുള്ള മനസ്സ്..... അത് ചില ജീവിതങ്ങളിലെങ്കിലും വലിയ വ്യത്യാസം വരുത്തും.

ചെറുതോ വലുതോ... കാരുണ്യത്തിന്‍റെ ഒരു മൃദുസ്പര്‍ശം, ഞാനും നിങ്ങളും ജീവിക്കുന്ന വര്‍ണ്ണശബളവും, ആഘോഷനിര്‍ഭരവുമായ ലോകത്തോടും, നെഞ്ചില്‍ നെരിപ്പോടായെരിയുന്ന ഉറ്റവരോടും വിട പറയാന്‍ കാത്തു നില്‍ക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസമേകിയാല്‍.......

ദൈവികമായ ഒരു പുണ്യസ്പര്‍ശം മനസ്സിനെ തൊട്ടുണര്‍ത്തിയാല്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒന്ന്.
നിത്യജീവിതത്തില്‍ പലപ്പോഴും കാണാമറയത്തായി പോകുന്ന മനസ്സാക്ഷിയുടെ ചില ചുമതലകള്‍ ,നിറവേറലിനായി കാത്തു നില്‍ക്കുന്നു...
സഹായമാവശ്യമുള്ളവരേറെയും വിഭവങ്ങള്‍ പരിമിതവുമാകുമ്പോള്‍ പ്രത്യേകിച്ചും...

ഒറ്റയാള്‍ പ്രസ്ഥാനമായിരുന്നു ആല്‍ഫ. കാരുണ്യം തേടുന്നവരുടെ എണ്ണം കൂടിയപ്പോള്‍ അവര്‍ക്ക് ശരിയായ സേവനം സൌജന്യമായി നല്‍കാന്‍ പുറത്തുനിന്ന് സഹായം കൂടിയേ തീരൂ എന്നായി. ഇന്ന് ആല്‍ഫ പരിചരിക്കുന്ന ആയിരതിലധികം പേരില്‍ എത്രയോ പേര്‍ ഒരോ മാസവും മരിക്കുന്നു.. അതിലുമെത്രയോഅധികം പുറത്ത് കാത്തുനില്‍ക്കുന്നു.. ഒരിറ്റ് കാരുണ്യത്തിനായി.

ഇപ്പോള്‍ ജീവിതത്തില്‍ രോഗം മൂലം ഒറ്റപ്പെട്ടുപോയ ഈ ജീവിതങ്ങല്‍ക്ക് സഹായത്തിനായി ഒരു മെമ്പര്‍ഷിപ് കാമ്പെയിന്‍ നടക്കുന്നു...
കൊല്ലത്തില്‍ 500ദിര്‍ഹം അതായത് ഏകദേശം 6250രൂപ, കൂടുതല്‍ തരാന്‍ സുമസ്സുള്ളവര്‍ക്കതാവാം. ഇനി നിങ്ങള്‍ക്ക് 100രൂപയേ തരാനാവുന്നുള്ളുവോ അതും സ്വാഗതം.
ദാനത്തിനുള്ള ആ മനസ്സാണ് പ്രധാനം...

പറയൂ..... ആദ്യം നിങ്ങളുടെ മനസാക്ഷിയോട് ....പിന്നെ അടുത്തവരോട്.. പിന്നെ സുഹൃത്തുക്കളോട്..

മരണം കാത്തിരിക്കുന്ന ഒരു രോഗിയ്ക്ക് ഒരിറ്റു സന്തോഷം കൊടുക്കാന്‍..രോഗം കാര്‍ന്നു തീര്‍ത്ത മനസ്സും ശരീരവും വേദനാ രഹിതമാക്കാന്‍.. ഉറ്റവരുടെ രോഗം മൂലം എല്ലാവിധത്തിലും തകര്‍ന്നുപോയ കുടുംബാംഗങ്ങളുടെ ചുണ്ടില്‍ ഒരു ചിരി വിരിയാന്‍.. അടുത്ത ബന്ധുവായി ഒരു മാറാരോഗി വീട്ടിലുണ്ടായതുകൊണ്ടു മാത്രം, നിവൃത്തികേടുകോണ്ട് തിരസ്കരിക്കപ്പെടാന്‍ വിധിക്കപ്പെട്ട കുരുന്നു ബാല്യങ്ങളിലെ പ്രതീക്ഷയാവാന്‍... ഒരു പക്ഷേ, നിങ്ങളുടെ ഒരു നോക്ക്, ഒരു വാക്ക്, ഒരു വിഹിതം കാരണമാ‍യേക്കാം...

പ്രതീക്ഷിക്കുന്നു, നിങ്ങളാലാകുന്ന സഹായം....

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ ദയവായി ബന്ധപ്പെടുമെന്ന് കരുതുന്നു.

നന്ദി: ആല്‍ഫ ചെയര്‍മാന്‍ ശ്രീ നൂര്‍ദ്ദീനും പ്രിയപ്പെട്ട ഒരു സുഹൃത്തിനും..

Sunday, March 7, 2010

കൌമാരത്തിന്റെ കുഞ്ഞ് കുസൃതികള്‍..

ഇത് നിതിന്‍.. ഞങ്ങളുടെ വാവ.


ഗജനി കത്തി നില്‍ക്കുന്ന കാലം..
പിന്നാലെ നടപ്പായിരുന്നു, ഹെയര്‍ സ്റ്റൈല്‍ ആമീര്‍ ഖാനെ പോലെ ആക്കാന്‍.അവസാനം സമ്മതം മൂളി. ഉടന്‍ തന്നെ ദേ വന്നു ഗജനി ഹെയര്‍ കട്ട്....



പിറ്റേന്ന് കമ്പ്യൂട്ടര്‍ മോണിട്ടറില്‍ സ്ക്രീന്‍ സേവര്‍ കണ്ട് ഞങ്ങളൊന്ന് ഞെട്ടി.. ആരെടാ ഇവന്‍!!
സ്വയം കരവിരുത്.



G Tex ല്‍ ഒന്ന് ചെത്താന്‍ പോയതാ :) കുട്ടികളെ കയറ്റില്ല.. എന്നാലും വാപ്പിച്ചി ഒരു വിധത്തില്‍ ഒപ്പിച്ചു.. പിന്നത്തെ സന്തോഷം പറയാനുണ്ടൊ?



ഈയിടെ ഒരു തോന്നല്‍.. മുടി ഒന്നു സ്ട്രൈറ്റ് ആക്കിയാലോ..
പിന്നാലെ നടന്ന് അതും സാധിച്ചു.. പത്തിലെ പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിക്കോളാം അതാണ് കരാര്‍.
പരീക്ഷ തുടങ്ങി. എന്താകുമോ എന്ന് റിസല്‍റ്റ് വരുമ്പോള്‍ അറിയാം.



ഇന്ന് വാവയ്ക്ക് 15 വയസ്സ് തികയുന്നു. ഈ ജന്മദിനത്തില്‍ അവനായി ഒരു കുഞ്ഞു പോസ്റ്റ്.
മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനയും ആശംസകളും.

Saturday, February 20, 2010

അനന്ത വിഹായസ്സിലേക്ക്...............


സ്വാതന്ത്ര്യത്തിന്റെ ആനന്ദം...
കുളിച്ച് കുടഞ്ഞ് പറന്നകലുന്ന സീഗള്‍..


മനുഷ്യന്റെ ക്രൂരത.. പിടിച്ചു കെട്ടിയിട്ടു, ദിവസങ്ങളോളം.. എത്ര ബുദ്ധിമുട്ടിയെന്നൊ ഒന്നു രക്ഷപ്പെടാന്‍!!


നടക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. സാരല്യ.. രക്ഷപ്പെട്ടല്ലോ...


കാലില്‍ കെട്ടുണ്ടെങ്കിലെന്താ....ഒന്നു പറന്ന് നോക്കട്ടെ...


ഹാവൂ ആശ്വാസായി ....

ഈ സ്വാതത്ര്യം അതൊരു സുഖാ.. പറഞ്ഞറിയിക്കാനാവില്ല.. അനുഭവിച്ച് തന്നെ അറിയണം.

അസ്മദീയം ( ഞങ്ങളുടേത്)
ഇത് ഞങ്ങളുടെ ഫോട്ടോ പോസ്റ്റ് ഒന്നാം ഭാഗം

Monday, January 11, 2010

ഓടിവരൂ.... അടിക്കുറിപ്പെഴുതൂ.. സമ്മാനം വാങ്ങൂ..

പുതുവര്‍ഷമല്ലേ.. എല്ലായിടത്തും പലതരം ഗോമ്പറ്റീഷന്‍. അപ്പൊ പിന്നെ ഞാനും ഒന്നു നടത്തട്ടെ.
എല്ലാരും ഈ പോട്ടങ്ങളൊന്നു നോക്കിക്കെ.. എന്നിട്ടോരോ അടിക്കുറിപ്പും അങ്ങു എഴുതിക്കോ.....

ദേ മുകളില്‍ വണ്ടി ഓടിക്കാന്‍ പഠിക്കുന്ന ഒരു കൊച്ച് കുട്ടി !

ദേ താഴെ കൊട്ടിപ്പഠിക്കുന്ന ഒരു പാവം ഒറ്റക്കണ്ണന്‍ !

ഇത് ഉപ്പേരിയുടെ കഥ പറയുന്ന കവി

എന്നാലും എന്റെ കൈപ്പ്സ് ഇത്രേം വേണ്ടിയിരുന്നില്ല. അതും ആ പാവം വാവയെ കൊണ്ട് തന്നെ പിടിച്ചു നിര്‍ത്തിച്ച് ഇങ്ങനെ ഇടിക്കണോ !! വല്ല വിരോധവും ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞു തീര്‍ത്താല്‍ പോരായിരുന്നോ??
ദേ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം.. ഈ പോട്ടമിവിടെ ഇട്ടതിന് എന്റെ പേരില്‍ കേസൊന്നും കൊടുക്കല്ലേ... ബ്ലീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീസ് :) :)

ബെസ്റ്റ് അടിക്കുറിപ്പിന് സമ്മാനം..

സമ്മാനം എന്താണെന്നോ?? ങൂഹും..അതിപ്പോള്‍ പറയുന്നില്ല.

Monday, January 4, 2010

ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....


ബുര്‍ജ് ഖലീഫ

04.12.2010 രാത്രി 8 മണിക്ക് ബുര്‍ജ് ദുബൈ ഉല്‍ഘാടനം....
ഡൌണ്‍ ടൌണ്‍ ദുബായിയില്‍ ഈയൊരു മഹാസംരംഭത്തിനു സാക്ഷ്യം വഹിക്കാന്‍ കൂടിനിന്നവരേയും, ലോകമെമ്പാടും ലൈവ് ആയി ഈ ദൃശ്യം ആസ്വദിച്ചിരുന്നവരേയും അതിശയപ്പെടുത്തിക്കൊണ്ട്, ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം 828 മീറ്റര്‍ ഉയരമുള്ള ഈ അംബര ചുംബിയെ ബുര്‍ജ് ഖലീഫയായി പ്രഖ്യാപിച്ചു കൊണ്ട് ഉല്‍ഘാ‍ടനകര്‍മം നിര്‍വഹിച്ചു. ആരും പ്രതീക്ഷിക്കാതിരുന്ന ഒരു പുനര്‍നാമകരണം...
ഉല്‍ഘാടനത്തിനു തൊട്ടുമുന്‍പ് വരെ എല്ലാ മീഡിയകളും ബുര്‍ജ് ദുബൈ എന്നു തന്നെ പേരു വിളിച്ചു കൊണ്ടിരുന്ന ഈ ആകാശഗോപുരത്തിന്റെ പുതിയ പേര് ഉല്‍‍‍ഘാടനകര്‍മം നിര്‍വഹിക്കുന്നതു വരെ എല്ലാവര്‍ക്കും അജ്ഞാതമായിരുന്നു എന്നുള്ളത് മറ്റൊരതിശയം!! ദുബായ് ഭരണാധികാരി എന്നും അങ്ങനെയാണ്.. സ്വന്തം ജനതയ്ക്ക് അതിശയങ്ങള്‍ സമ്മാനിക്കുന്ന, സ്വപ്നങ്ങള്‍ സമ്മാനിക്കുന്ന രാജകുമാരന്‍.. അദ്ദേഹം എന്നു അവരുടെ പ്രിയ പുത്രന്‍...

ഇതാ, ഇവിടെ...
ചില ഉല്‍ഘാടന ദൃശ്യങ്ങളിലൂടെ ഒരു യാത്ര...നിങ്ങള്‍ക്കായി.......

പൊന്നില്‍ കുളിക്കുന്ന ഗോപുരം..



ലൈറ്റുകളും ഫൌണ്ടനുകളും തീര്‍ക്കുന്ന മാസ്മരിക അനുഭവം..




അഡ്രസ്സ് ഹോട്ടല്‍ സമുച്ചയം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫൌണ്ടനും ദുബൈയ്ക്ക് സ്വന്തം..



ഇലക്ട്രിഫൈയിങ്ങ് ടവര്‍..










പുളകം വിരിഞ്ഞ രാത്രി...


അപാര വലിപ്പമുള്ള ഒരു ഫ്ലോട്ടിങ് ഓര്‍ക്കിഡ് ശില്‍പ്പം..


















ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്


യു എ ഇ നിവാസികളില്‍ പലരും ആകാംഷയോടെ കാത്തിരുന്ന ഒരു ദിവസം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ എന്നു വിശേഷിക്കപ്പെടുന്ന, ദുബൈയുടെ സ്വന്തം “ബുര്‍ജ് ദുബൈ” ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കപ്പെടുന്നു. ദുബായ് ഭരണാധികാരിയായി ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അധികാരമേറ്റെടുത്തിട്ട് ഇന്നു നാലു വര്‍ഷം തികയുന്നു. ആ ദിവസം തന്നെ ആണ് ഇതിന്റെ നിര്‍മാതാക്കളായ ഇമ്മാര്‍ പ്രോപ്പര്‍ട്ടീസ് ഉല്‍ഘാടനത്തിനായി തിരഞ്ഞെടുത്തത്. വൈകീട്ട് നടക്കാന്‍ പോകുന്ന ഉല്‍ഘാടന പരിപാടികളെക്കുറിച്ചുള്ള പ്രസ്സ് കോണ്‍ഫറന്‍സ് രാവിലെ മന്ദിരത്തിന്റെ നൂറ്റി ഇരുപത്തിനാലാം നിലയില്‍ നടക്കുകയുണ്ടായി. അവിടെ നിന്നുള്ള ചില ദൃശ്യങ്ങള്‍ ചൂടാറാതെ നിങ്ങള്‍ക്കായി ഷംസുക്കയുടെ ക്യാമറയിലൂടെ....

ആകാശ ഗോപുരം


ഉയരങ്ങളില്‍ നിന്ന് ഉടന്‍ തന്നെ വിവരങ്ങള്‍ ലാപ് ടോപ്പിലൂടെ പറക്കുന്നു..


Emaar Properties സി ഇ ഒ & ചെയര്‍മാന്‍‍ മുഹമ്മദ് അലി അബ്ബാര്‍ പത്രലേഖകരോട് സംസാരിക്കുന്നു


ബുര്‍ജ് ദുബൈയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ നോക്കുക.
http://en.wikipedia.org/wiki/Burj_Dubai
http://www.burjdubai.com/