Saturday, February 7, 2009

ഒന്നു വിശദീകരിക്കാമോ?!

ഇതൊരു കഥയല്ല, നടന്ന സംഭവം മാത്രം. സരസനായിരുന്നു ബീരാനിക്ക... എല്ലാത്തിനും മൂപ്പര്‍ക്ക് ഒരു അഭിപ്രായം ഉണ്ടാകും. മറ്റുള്ളവര്‍ക്കത് ശരിയോ തെറ്റോ?? പുള്ളിക്കാരനത് പ്രശ്നമേ അല്ല്ല. ആളൊരു പരോപകാരിതന്നെ. പരോപകാരം അധികമായി, സ്വയം പ്രശ്നങ്ങളില്‍ ചെന്ന് ചാടിയ സംഭവങ്ങളും ധാരാളം. ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷണം ബീഫ് വരട്ടിയത്. അത് എത്ര കിട്ടിയാലും തട്ടും.
പിന്നെങ്ങനെ ഹാര്‍ട്ട് പണി മുടക്കാതിരിക്കും?? ഒരു ദിവസം അതു സംഭവിച്ചു... ജോലിസ്ഥലത്തു വെച്ചുണ്ടായ കഠിനമായ നെഞ്ചു വേദനയെത്തുടര്‍ന്ന് പെട്ടെന്നു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രക്ഷപ്പെടാന്‍ ചാന്‍സ് വളരെ കുറവ്.. എന്നാലും ഉടന്‍ ഒരു ഓപ്പറേഷന്‍ നടത്തി നോക്കാം ഡോക്ടര്‍ ചാന്‍സെടുത്തു. അതിനുള്ള തയ്യാറെടുപ്പുകള്‍ ധൃതിയില്‍..... പിറ്റേന്നു തന്നെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയും നടന്നു. സിവിയര്‍ ബ്ലോക്ക് മൂന്ന്!! മഹാന്മാരല്ലാത്തവ വേറെയും. എന്നാലും ഒരു മിറാക്കിള്‍ സംഭവിച്ചു. ഓപ്പറേഷന്‍ സക്സസ്സ്. കൂടെ നിന്നവര്‍ ശ്വാസം നേരെ വിട്ടു.

ആളെ C.C.U വിലേക്ക് മാറ്റി. ആദ്യത്തെ ദിവസം പ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രണ്ടാം ദിവസം രാത്രി കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഡോക്ടര്‍ പാഞ്ഞെത്തി, ഉടന്‍ തിയേറ്ററിലേക്ക്. കുത്തിക്കെട്ടി വെച്ചത് വീണ്ടും തുറന്നു. നാല്പത്തെട്ട് മണിക്കൂറിനുളള്ളില്‍ രണ്ട് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി!!
എന്തിനധികം.. ആയുസ്സിന്റെ ബലം അത്രയ്ക്കായതു കൊണ്ട് ബീരാനിക്ക വളരെ കൂളായി ആ ആപത്തും തരണം ചെയ്തു. രണ്ടാഴ്ച്ചക്കു ശേഷം ആശുപത്രിയും വിട്ടു.
മരണത്തെ മുഖാമുഖം കണ്ടു തിരിച്ചെത്തിയതല്ലേ.. ഇനി അടുത്തൊന്നും കാലന്‍ തന്നെ തിരിഞ്ഞു നോക്കില്ലെന്ന് മൂപ്പരങ്ങു തീരുമാനിച്ചു.
ജീവിതം ആഘോഷം.. മരുന്നുകള്‍ ഒരു പിടി ഉണ്ട്. ഭക്ഷണത്തിനു നിയന്ത്രണവും. രണ്ടാമത്തേത് മൂപ്പര്‍ സൌകര്യപൂര്‍വം ഒഴിവാക്കി. ഇഷ്ടമുള്ളതൊക്കെ കഴിക്കും. വീട്ടില്‍ നിയന്ത്രണം കഠിനം... പക്ഷേ കക്ഷി വേണ്ടത് പുറത്തു നിന്ന് തട്ടും!
ആള് ഭക്തനാണ്, ഒരു നേരവും നമസ്ക്കാരം മുടക്കില്ല. ഒരു ദിവസം വൈകുന്നേരം ബീരാനിക്ക വീട്ടില്‍ വന്നു. എന്നു വരുമ്പോഴും കഥകള്‍ ഒരുപാടുണ്ടാകും പറയാന്‍... അന്നും വ്യത്യസ്തമായിരുന്നില്ല . ഒരുപാട് വിശേഷങ്ങള്‍‍ക്ക് ശേഷം മൂപ്പര്‍ പറഞ്ഞു തുടങ്ങി.

“അതേയ്.. കഴിഞ്ഞ വെള്ളിയാഴ്ച്ച വളരെ രസകരമായ ഒരു സംഭവമുണ്ടായി... മഗരിബ് നമസ്ക്കാരം കഴിഞ്ഞപ്പോള്‍ ഒരു ക്ഷീണം പോലെ... പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ പോയില്ല... മുസല്ല്ലയില്‍്‍ തന്നെ കിടന്ന് ഒന്നു മയങ്ങി. അപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു....... നാട്ടിലെ പള്ളി.. . ഒഴിവ് ദിവസങ്ങളില്‍ അസര്‍ നമസ്ക്കാരം കഴിഞ്ഞ് ഒരു ചായക്കു ശേഷം കൂട്ടുകാരുമായി പള്ളിമുറ്റത്ത് ഒത്തു കൂ‍ടുന്ന ഒരു പതിവ് ഉണ്ടായിരുന്നു. കുറച്ചു നേരം വെടിപറഞ്ഞിരുന്ന് മഗരിബിനു ശേഷം തിരിച്ചു പോരും. അന്നും പള്ളിയില്‍ എത്തിയതാണ്. പള്ളി മുറ്റത്തെ മാവിന്‍ ചുവട്ടില്‍ രണ്ട് ബെഞ്ചിട്ടിട്ടുണ്ട്. അതിലിരിക്കുന്നു കൂട്ടുകാര്‍ ഉസ്മാനും, മമ്മതും, റസാക്കും( മൂന്ന് പേരും മയ്യത്തായിട്ട് വര്‍ഷം നാല് കഴിഞ്ഞു). അവരെങ്ങനെ ഇപ്പോള്‍ ഇവിടെ?!
പള്ളിയുടെ ഗെയിറ്റ് കടന്നപ്പോള്‍ കണ്ടു, പിന്നിലെ വഴിയിലൂടെ കയറി വന്ന ജമാലിനെ. രണ്ടു പേരും ഒപ്പമെത്തി.ഒരാള്‍ക്കിരിക്കാനേ സ്ഥലമുള്ളൂ. ഞാന്‍ പറഞ്ഞു “ ജമാലിരുന്നോളൂ ഞാനിവിടെ നിന്നോളാം, എല്ലാരേം കാണാലോ..”
“നീയിരി ബീരാനേ” ജമാല്‍ നിരസിച്ചു...
എന്തോ ഇരിക്കാന്‍ തോന്നിയില്ല. ജമാലിനെ നിര്‍ബന്ധിച്ച് ആ ബെഞ്ചിലിരുത്തി. പല ലോക കാര്യങ്ങളും ചര്‍ച്ചക്ക് വിഷയമായി‍. നേരം കുറച്ച് കഴിഞ്ഞു. ഞാന്‍ നില്‍ക്കുന്നതില്‍ വിഷമം തോന്നിയിട്ടാവാം ഉസ്മാന്‍ പറഞ്ഞു.. “കുറേ നേരമായില്ലെ ബീരാനേ നീ നിക്ക്ണ്, ദേ ഇബിടെ ഇരി. ” ഇത്തിരി സ്ഥലമുണ്ടാക്കി മൂപ്പര്‍ എന്നെ പിടിച്ച് ഇടയില്‍ ഞെരുക്കി ഇരുത്തി.

അല്‍പ്പ സമയത്തിനു ശേഷം മഗരിബ് ബാങ്ക് കേട്ടു.. അന്നത്തെ വെടിപറച്ചിലിന് വിരാമമായി.”

“ ബാപ്പാ.. ബാപ്പാ“.. മകന്റെ വിളികേട്ടാണ് നമസ്ക്കാരപ്പായിലെ ചെറുമയക്കം വിട്ടെണീറ്റു നോക്കിയപ്പോള്‍ അവന്റെ മുഖത്തൊരു വിഷാ‍ദം....എന്തോ പറയാന്‍ വിഷമിക്കുന്നതു പോലെ.
“എന്തു പറ്റി മോനേ??“

“അത്.. അത്.. ഇപ്പോള്‍ കൊച്ചാപ്പ വിളിച്ചിരുന്നു നാട്ടീന്. നമ്മുടെ ജമാലിക്ക മരിച്ചു.. ഇന്നുച്ചക്ക് ഹാര്‍ട്ട് അറ്റാക്കായിരുന്നു. ‍”
ഉള്ളില്‍ ഒരു നടുക്കം!!!! ഇപ്പോള്‍ത്തന്നെ സ്വപ്നത്തില്‍ കണ്ടത്!!!!!!!!!!

ഇതു വിവരിച്ച് ബീരാനിക്ക ഞങ്ങളോട് പറഞ്ഞു.

“ പടച്ചവന്‍ കാത്തു.. അസ്രായീല് എന്റെ റൂഹ് പിടിക്കാന്‍ എത്ത്യേനെ. ജമാലിനെ നിര്‍ബന്ധിച്ച് ഇരുത്തിയതിനാല്‍ ഞാന്‍ രക്ഷപെട്ടു! ഇനി അടുത്തൊന്നും ഞാന്‍ ചാവില്ല.”

ഇതും പറഞ്ഞ് മൂപ്പര്‍ ഒരു ചിരി പാസ്സാക്കി.

ഇക്കയുടെ സ്വപ്നവലയത്തില്‍ നിന്ന് പുറത്തു കടന്ന് ഞങ്ങളും ഇരുന്നു.

അന്ന് ബീരാനിക്ക പോയത് വളരെ വൈകിയാണ്... ഫ്രിഡ്ജിലിരുന്ന ബീഫ് കറിയും പൊറോട്ടയും ഒട്ടും ബാക്കി വെക്കാതെ മുഴുവനും കഴിച്ച് തീര്‍ത്തതിനു ശേഷം...

നിര്‍ത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ് പിറ്റേന്ന് ഉറക്കമുണര്‍ന്നത്....
അങ്ങേതലക്കല്‍ അമ്മായി... “ മോളേ... നമ്മുടെ ബീരാനിക്ക് മരിച്ചു... രാത്രി ഉറക്കത്തിലായിരുന്നു...”
തരിച്ചിരുന്നുപോയി....

പിന്നെ ഓര്‍മ വന്നത് ബീരാനിക്കയുടെ സ്വപ്നമായിരുന്നു.
എന്തിനാ ആ പഹയന്മാര്‍ ഇത്തിരി സ്ഥലമുണ്ടാക്കി മൂപ്പരെ പിടിച്ച് ബെഞ്ചിലിരുത്തിയത്?!!

Thursday, February 5, 2009

നരകത്തിലെ കോഴി

“എന്താ ഉമ്മച്ചി ഈ ഗ്രില്‍ഡ് ചിക്കനെ എല്ലാവരും നരകത്തിലെ കോഴീന്നു പറയുന്നേ?”
ഒരു ദിവസം വാവയുടെ ചോദ്യം..

“ അതു മോനേ... നമ്മളെല്ലാം മരിച്ചു കഴിഞ്ഞാല്‍ പാപം ചെയ്തവരെ പടച്ചവന്‍ ശിക്ഷിക്കുന്നത് ഇങ്ങനെയാണ്. നരകത്തീയില്‍ ഇതുപോലെ കറക്കും.. തൊലിയെല്ലം കരിഞ്ഞു പോകും. അപ്പോള്‍ വീണ്ടും തൊലി വരും. പിന്നെ അതും കരിയും.....”

വാവ ഒരു നിമിഷം ചിന്തിച്ചിരിക്കുന്നതു കണ്ടു.

ഇതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങളുടെ ഒരു ബന്ധു. മൂപ്പര്‍ വാവയെ ആശ്വസിപ്പിച്ചു...

“ വാവേ.. നീ വിഷമിക്കണ്ടട്ടോ.. താഴത്തെയും മുകളിലത്തേയും കമ്പിയിലായി ഞങ്ങളൊക്കെ ഉണ്ടാകും. നമുക്ക് കൊചു വര്‍ത്തമാനവും, തമാശയുമൊക്കീ പറഞ്ഞു കിടക്കാം.”

അവന് ആശ്വാസം ആയെന്നു തോന്നുന്നു.

ഈ ബന്ധു ഒരു ഉപകഥകൂടി പറഞ്ഞു..

പുള്ളിക്കാരനൊരു കസിനുണ്ട്. ഭയങ്കര ഭക്തിയാണ്.. അതു മാത്രം ചിന്തയായി നടക്കുന്ന ഒരു കക്ഷി. ( തെറ്റിദ്ധരിക്കല്ലേ.. ഭക്തി എല്ലവര്‍ക്കും അത്യാവശ്യം വേണ്ടതണെന്നു വിശ്വസിക്കുന്ന ഒരാളാണു ഈ ഞാന്‍.. വല്ലാതെ കൂടിപ്പോകരുതെന്നു മാത്രം)

ഈ കസിനോട് ഇവര്‍ പറയുമത്രെ..

“എടാ.. നീ ഇങ്ങനെ ഒക്കെ നടന്നാല്‍ എന്തായാലും സ്വര്‍ഗത്തിലേ പോകൂ. ഇപ്പൊഴേ ഒരു കാര്യം പറഞ്ഞേക്കാം. അവിടെ നിനക്കു ഭയങ്കര ഏകാന്തത ആയിരിക്കും.. ആരും കൂട്ടിനുണ്ടാവില്ല. താഴെ ഞങ്ങളെല്ലാം കിടന്നു അര്‍മാദിച്ചു ( വിശാലനോട് കടപ്പാട്) രസിക്കുമ്പോള്‍ നിനക്കു തോന്നും.. ഒന്നും വേണ്ടിയിരുന്നില്ലെന്ന്” ...

നോക്കണേ...ഓരോരുത്തന്മാരുടെ ഉപദേശം!!!
മനുഷ്യന്‍ നന്നാവനും സമ്മതിക്കില്ല...

ഈ ഉപദേശം കേട്ട് പുള്ളിക്കാരന്‍ ഭക്തി വെടിഞ്ഞോ എന്നറിയില്ല...